ദൈവത്തിന് ഒരു തുറന്ന കത്ത്

Paperback
₹ 100 110

" ദാർശനികഭൂമി എന്ന നിലയിൽ ഇന്ത്യയുടെ ഊർവ്വരത വറ്റിയിട്ടില്ലെന്ന് എന്റെ തലമുറയെ ഓർമ്മപ്പെടുത്തിക്കൊണ്ട് കടന്നുപോയ ഗുരു നിത്യചൈതന്യയതിയുടെ അന്തേവാസിയും വത്സലശിഷ്യനുമായ ഷൗക്കത്ത് തന്റെ ഉള്ളം തുറന്നഴിച്ചിട്ടുകൊണ്ട് സാക്ഷാൽ ദൈവത്തിന് ഒരു കത്തെഴുതിയിരിക്കുന്നു. അക്ഷരവൃത്തിയുടെ പിന്നിൽ അനിവാര്യമായ പ്രചോദനം എന്നൊന്നുണ്ടെങ്കിൽ അതിന്റെ സ്വരൂപം ഇതാ, ഇതാകുന്നു. താൻ കുടിച്ച ഉറവനീര് സഹയാത്രികർക്ക് ചൂണ്ടിക്കാട്ടുമ്പോൾ തീർത്ഥാടകന് ഉളവാകുന്ന നിർവൃതിയാണ് ഷൗക്കത്തിന്റെ ആത്മഭാവം. മാനസികമായ വിഘടനവും വിഭജനവുംകൊണ്ട് ആകുല ചേതസ്സുകളായവർ നമ്മുടെ യുവതലമുറയിൽ കുറവല്ലെന്ന് മൂന്നു പതിറ്റാണ്ടിലേറെക്കാലം കോളേജദ്ധ്യാപകനയിരുന്ന എനിക്കറിയാം. വഴി നിശ്ചയമില്ലാതെ തനതായ ഇടവഴികളിൽ ഒറ്റപ്പെടുന്ന അത്തരക്കാർക്ക് ആ അനുഭവസാക്ഷ്യം വിലപ്പെട്ട തുണയായിരിക്കും." നിര്‍മ്മലമായ സ്ത്രീപുരുഷ ബന്ധത്തില്‍ തുടങ്ങി, ചതഞ്ഞരയാന്‍ പോകുന്ന ഒരു അരണക്കുഞ്ഞിലൂടെ, റൂമിയുടെ അന്യാപദേങ്ങളിലൂടെ, സുഹൃത്തിലൂടെ, ഗുരുവിലൂടെ, താന്‍ ചിരന്തനമായ സത്യായനത്തിലേക്ക് നടന്നുവന്നതിന്റെ ഓര്‍മ്മകളാണ് ഷൗക്കത്ത് ഇവിടെ ചുരുളഴിച്ചിട്ടിരിക്കുന്നത്. സാങ്കേതികപദങ്ങളില്ല. ധിഷണാഭ്യാസമില്ല. ദുരൂഹ ബിംബാവലിയില്ല. ഒരു ചങ്ങാതിയുടെ നേര്‍ത്ത വര്‍ത്തമാനം മാത്രം. അതിലൂടെ ഭൂതഭാവികള്‍ സംഗമിക്കുന്ന നിത്യവര്‍ത്തമാനമെന്ന പരമാര്‍ത്ഥത്തിലേക്ക് ചുഴിഞ്ഞിറങ്ങാന്‍ അനായാസമായി അദ്ദേഹത്തിനു കഴിയുന്നു. മുഹമ്മദും മിശിഹയും ഗൗതമബുദ്ധനും പിന്നിട്ടു പിന്നിട്ട്, ആ ധ്യാനതീര്‍ത്ഥങ്ങളെല്ലാം ഉറവപ്പൊട്ടുന്ന പൊരുളിന്റെ ഗോമുഖിയില്‍ ചെന്ന് സാധകന്‍ വിശ്രാന്തി നേടുന്നു. ദര്‍ശനീയമാണ് ഈ പരിക്രമം. അനുസന്ധേയമാണ് ഈ ദേശാടനം. അഭിനന്ദനീയമാണ് ഈ സമാരംഭം. - വിഷ്ണനാരായണന്‍ നമ്പൂതിരി

© 2024, Shoukath.in
All Rights Reserved. Crafted by YNOT