അനശ്വരതയെ സ്നേഹിക്കാൻ എളുപ്പമാണ്. അതിനിത്തിരി സങ്കല്പം മതി. പ്രപഞ്ചത്തെ പ്രണയിക്കാൻ എളുപ്പമാണ്. അതിനിത്തിരി അറിവു മതി. ദൈവത്തെ ആരാധിക്കാൻ എളുപ്പമാണ്. ഇത്തിരി ഭയമോ മോഹമോ മതി. എന്നാൽ തൊട്ടടുത്തിരിക്കുന്നവരെ സ്നേഹിക്കാൻ പ്രയാസമാണ്. അതിന് വില കൊടുക്കേണ്ടി വരും. നമ്മിലുള്ളതിൽ നിന്ന് ഒരു പങ്ക് അവർക്കായി ചിലവഴിക്കേണ്ടി വരും. അതുകൊണ്ടാവാം നാം മനുഷ്യരെയും മറ്റു സഹജീവികളെയും വിട്ട് ദൈവത്തെയും പ്രപഞ്ചത്തെയും ആത്മാവിനെയും സ്നേഹിക്കാൻ തീരുമാനിച്ചത്.
ജീവിതം എങ്ങനെ വേണമെങ്കിലും ജീവിച്ചു തീർക്കാം. തന്റെ ശരികളെ മാനിച്ചും മറ്റുള്ളവരുടെ ശരികളെ അവഗണിച്ചും ജീവിക്കാം. തന്റെ ശരികളിൽ ജീവിക്കുമ്പോഴും മറ്റുള്ളവരുടെ ശരികളെ മാനിച്ചും കഴിയാം. തനിക്കും മറ്റുള്ളവർക്കും ഒരുപോലെ നന്മ ചൊരിയുന്ന ശരികളിലും കഴിയാം. എങ്ങനെയായാവും മറ്റുള്ളവരുടെ സ്മരണയിൽ പ്രസാദമായി നിറയുന്ന സാന്നിദ്ധ്യമായി മാറാൻ കഴിയുന്ന ജീവിതമാകുമ്പോഴാണ് ജീവിച്ചു മരിച്ചെന്ന ചാരിതാർത്ഥ്യം ജീവിതത്തിനുണ്ടാകുക.
നമുക്ക് എന്തിനോടെങ്കിലും ആകർഷണം തോന്നുന്നത് അതത്രമാത്രം നമ്മിൽനിന്നും അന്യമല്ലാതിരിക്കുന്നതിനാലാണ്. അന്യമാണെന്ന് തോന്നുന്നതുകൊണ്ടാണ് സ്വന്തമാക്കാനുള്ള വെമ്പലുണരുന്നത്.
ലക്ഷ്യത്തെ അവഗണിച്ച് വഴിയെ പ്രണയിച്ച സ്വപ്നങ്ങളിലാണ് ജീവിതം.
നാം വിശ്വസിക്കുന്നത് മറ്റൊരാൾ വിശ്വസിക്കാതിരിക്കുന്നതിൽ നാം അസ്വസ്ഥരാകുന്നെങ്കിൽ ആ വിശ്വാസത്തോളം വലിയ ഹിംസയില്ല.