വേദനകൾ ചിലപ്പോൾ ഒരനുഗ്രഹമാണ്. അത് നമ്മോട് ഒന്നു നില്ക്കാൻ പറയും. കാണാതെ പോയതിലേക്ക് നോക്കാൻ കാഴ്ചയാകും നാം മറന്നതും നമ്മെ മറന്നതും തൊട്ടുതരും. നാം നമ്മെ എത്രമാത്രം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ശ്രദ്ധയാകും. വേദന ‘വേദിപ്പിച്ചു തരുന്ന വേദ’മെന്ന അറിവിലേക്ക് വെളിച്ചമാകും.
അനശ്വരതയെ സ്നേഹിക്കാൻ എളുപ്പമാണ്. അതിനിത്തിരി സങ്കല്പം മതി. പ്രപഞ്ചത്തെ പ്രണയിക്കാൻ എളുപ്പമാണ്. അതിനിത്തിരി അറിവു മതി. ദൈവത്തെ ആരാധിക്കാൻ എളുപ്പമാണ്. ഇത്തിരി ഭയമോ മോഹമോ മതി. എന്നാൽ തൊട്ടടുത്തിരിക്കുന്നവരെ സ്നേഹിക്കാൻ പ്രയാസമാണ്. അതിന് വില കൊടുക്കേണ്ടി വരും. നമ്മിലുള്ളതിൽ നിന്ന് ഒരു പങ്ക് അവർക്കായി ചിലവഴിക്കേണ്ടി വരും. അതുകൊണ്ടാവാം നാം മനുഷ്യരെയും മറ്റു സഹജീവികളെയും വിട്ട് ദൈവത്തെയും പ്രപഞ്ചത്തെയും ആത്മാവിനെയും സ്നേഹിക്കാൻ തീരുമാനിച്ചത്.
പിന്നിടേണ്ട ദൂരങ്ങൾ ഏറെയുണ്ടെന്ന അറിവാണ് വിനയം. അനുഗ്രഹങ്ങളെ തെളിഞ്ഞറിയലാണ് കൃതജ്ഞത. വിടരാൻ വെമ്പുന്ന വസന്തത്തെ കൺപാർക്കലാണ് ഉണർവ്. കണ്ണടഞ്ഞു പോകുകയും ഹൃദയം വിടരുകയും ചെയ്യുന്ന അനുഭവങ്ങൾക്കായുള്ള ദാഹമാണ് അന്വേഷണം. സർവ്വർക്കും സമാധാനം എന്ന വിതുമ്പലാണ് പ്രാർത്ഥന.
എല്ലാവർക്കും സമ്മതരായി ഒരിക്കലും ജീവിക്കാനാകില്ല. അവരവർക്ക് സമ്മതമാകുന്നത് ജീവിക്കാൻ കഴിഞ്ഞാൽ അതൊരു മഹാഭാഗ്യംതന്നെ. അത്രമാത്രം മറ്റുള്ളവരുടെ സമ്മതത്തിലും സമ്മർദ്ദത്തിലും ജീവിക്കേണ്ടിവരുന്ന ജീവിയാണ് മനുഷ്യൻ.
നമ്മിൽനിന്ന് അകന്നുപോയതോ നാം അകറ്റിയതോ ആയ നമ്മെ നമ്മോടു ചേർത്തു പിടിക്കാൻ സഹായിക്കുന്ന സാന്നിദ്ധ്യമാണ് ഗുരു.