അനശ്വരതയെ സ്നേഹിക്കാൻ എളുപ്പമാണ്. അതിനിത്തിരി സങ്കല്പം മതി. പ്രപഞ്ചത്തെ പ്രണയിക്കാൻ എളുപ്പമാണ്. അതിനിത്തിരി അറിവു മതി. ദൈവത്തെ ആരാധിക്കാൻ എളുപ്പമാണ്. ഇത്തിരി ഭയമോ മോഹമോ മതി. എന്നാൽ തൊട്ടടുത്തിരിക്കുന്നവരെ സ്നേഹിക്കാൻ പ്രയാസമാണ്. അതിന് വില കൊടുക്കേണ്ടി വരും. നമ്മിലുള്ളതിൽ നിന്ന് ഒരു പങ്ക് അവർക്കായി ചിലവഴിക്കേണ്ടി വരും. അതുകൊണ്ടാവാം നാം മനുഷ്യരെയും മറ്റു സഹജീവികളെയും വിട്ട് ദൈവത്തെയും പ്രപഞ്ചത്തെയും ആത്മാവിനെയും സ്നേഹിക്കാൻ തീരുമാനിച്ചത്.
പിന്നിടേണ്ട ദൂരങ്ങൾ ഏറെയുണ്ടെന്ന അറിവാണ് വിനയം. അനുഗ്രഹങ്ങളെ തെളിഞ്ഞറിയലാണ് കൃതജ്ഞത. വിടരാൻ വെമ്പുന്ന വസന്തത്തെ കൺപാർക്കലാണ് ഉണർവ്. കണ്ണടഞ്ഞു പോകുകയും ഹൃദയം വിടരുകയും ചെയ്യുന്ന അനുഭവങ്ങൾക്കായുള്ള ദാഹമാണ് അന്വേഷണം. സർവ്വർക്കും സമാധാനം എന്ന വിതുമ്പലാണ് പ്രാർത്ഥന.
ജീവിതം എങ്ങനെ വേണമെങ്കിലും ജീവിച്ചു തീർക്കാം. തന്റെ ശരികളെ മാനിച്ചും മറ്റുള്ളവരുടെ ശരികളെ അവഗണിച്ചും ജീവിക്കാം. തന്റെ ശരികളിൽ ജീവിക്കുമ്പോഴും മറ്റുള്ളവരുടെ ശരികളെ മാനിച്ചും കഴിയാം. തനിക്കും മറ്റുള്ളവർക്കും ഒരുപോലെ നന്മ ചൊരിയുന്ന ശരികളിലും കഴിയാം. എങ്ങനെയായാവും മറ്റുള്ളവരുടെ സ്മരണയിൽ പ്രസാദമായി നിറയുന്ന സാന്നിദ്ധ്യമായി മാറാൻ കഴിയുന്ന ജീവിതമാകുമ്പോഴാണ് ജീവിച്ചു മരിച്ചെന്ന ചാരിതാർത്ഥ്യം ജീവിതത്തിനുണ്ടാകുക.
യാത്രയുടെ ലക്ഷ്യം യാത്രയാകണം. ലക്ഷ്യസ്ഥാനമാകരുത്. എങ്കിലേ യാത്ര ആസ്വാദ്യകരമാകൂ. ലക്ഷ്യംപോലെ വഴിയും പ്രധാനമാകുന്നിടത്തേ യാത്രയ്ക്ക് ജീവനുണ്ടാകൂ. ജീവിതത്തിലായാലും ജീവിതത്തിലേക്കുള്ള യാത്രകളിലായാലും.
ഒരു വാക്കിൽ പിടിച്ച് ഒരു നോക്കിൽ പിഴച്ച് ഒരു പ്രവർത്തിയിൽ വിധിച്ച് ഒരാശയത്തിൽ പിരിഞ്ഞ് ആരെയും അക്രമിക്കാതിരിക്കാം.