കണ്ണ് കാഴ്ചയുടെ ആഴത്തെ തൊടുമ്പോൾ, കാത് കേൾവിയുടെ ശ്രുതിയിലലിയുമ്പോൾ, നാക്ക് വാക്കിനെ നാദമാക്കുമ്പോൾ, സ്പർശം ഹൃദയത്തിലേക്ക് വഴിയൊരുക്കുമ്പോൾ, മൂക്ക് ശുദ്ധമായത് ശ്വസിക്കുമ്പോൾ, മനസ്സ് സ്നേഹമായി പ്രസരിക്കുമ്പോൾ, ബുദ്ധി വികാരത്തെ വിവേകമാക്കുമ്പോൾ, നാം മൗനത്തെ സ്പർശിച്ചു തുടങ്ങും.
ജീവിതം എങ്ങനെ വേണമെങ്കിലും ജീവിച്ചു തീർക്കാം. തന്റെ ശരികളെ മാനിച്ചും മറ്റുള്ളവരുടെ ശരികളെ അവഗണിച്ചും ജീവിക്കാം. തന്റെ ശരികളിൽ ജീവിക്കുമ്പോഴും മറ്റുള്ളവരുടെ ശരികളെ മാനിച്ചും കഴിയാം. തനിക്കും മറ്റുള്ളവർക്കും ഒരുപോലെ നന്മ ചൊരിയുന്ന ശരികളിലും കഴിയാം. എങ്ങനെയായാവും മറ്റുള്ളവരുടെ സ്മരണയിൽ പ്രസാദമായി നിറയുന്ന സാന്നിദ്ധ്യമായി മാറാൻ കഴിയുന്ന ജീവിതമാകുമ്പോഴാണ് ജീവിച്ചു മരിച്ചെന്ന ചാരിതാർത്ഥ്യം ജീവിതത്തിനുണ്ടാകുക.
എല്ലാവർക്കും സമ്മതരായി ഒരിക്കലും ജീവിക്കാനാകില്ല. അവരവർക്ക് സമ്മതമാകുന്നത് ജീവിക്കാൻ കഴിഞ്ഞാൽ അതൊരു മഹാഭാഗ്യംതന്നെ. അത്രമാത്രം മറ്റുള്ളവരുടെ സമ്മതത്തിലും സമ്മർദ്ദത്തിലും ജീവിക്കേണ്ടിവരുന്ന ജീവിയാണ് മനുഷ്യൻ.
ശീലിച്ച് ശീലിച്ച് ശരിയായിപ്പോയ തെറ്റുകളാണ് നാം ഉറച്ചു വിശ്വസിക്കുന്ന പല ശരികളും.
മതം സാമൂഹികമാണ്. ആത്മീയത വ്യക്തിപരവും. മതത്തിന്റെ മഹത്വം എണ്ണത്തിലാണെങ്കിൽ ആത്മീയതയുടെ മഹത്വം ഗുണത്തിലാണ്. ഒന്ന് ശക്തിയെ ബലപ്പെടുത്തുമ്പോൾ മറ്റേത് വിനയത്തിൽ അലിയുന്നു. ഒന്ന് വിഭജിക്കുമ്പോൾ മറ്റേത് കൂട്ടിച്ചേർക്കുന്നു. ഉന്നതമായ ആശയങ്ങൾ പേറുന്ന മതം അക്രമമാകുമ്പോൾ ഉന്നതമായ ആശയങ്ങൾ പേറുന്ന വ്യക്തി സമാധാനമാകുന്നു.