യാത്രയുടെ ലക്ഷ്യം യാത്രയാകണം. ലക്ഷ്യസ്ഥാനമാകരുത്. എങ്കിലേ യാത്ര ആസ്വാദ്യകരമാകൂ. ലക്ഷ്യംപോലെ വഴിയും പ്രധാനമാകുന്നിടത്തേ യാത്രയ്ക്ക് ജീവനുണ്ടാകൂ. ജീവിതത്തിലായാലും ജീവിതത്തിലേക്കുള്ള യാത്രകളിലായാലും.
മതം സാമൂഹികമാണ്. ആത്മീയത വ്യക്തിപരവും. മതത്തിന്റെ മഹത്വം എണ്ണത്തിലാണെങ്കിൽ ആത്മീയതയുടെ മഹത്വം ഗുണത്തിലാണ്. ഒന്ന് ശക്തിയെ ബലപ്പെടുത്തുമ്പോൾ മറ്റേത് വിനയത്തിൽ അലിയുന്നു. ഒന്ന് വിഭജിക്കുമ്പോൾ മറ്റേത് കൂട്ടിച്ചേർക്കുന്നു. ഉന്നതമായ ആശയങ്ങൾ പേറുന്ന മതം അക്രമമാകുമ്പോൾ ഉന്നതമായ ആശയങ്ങൾ പേറുന്ന വ്യക്തി സമാധാനമാകുന്നു.
വേദനകൾ ചിലപ്പോൾ ഒരനുഗ്രഹമാണ്. അത് നമ്മോട് ഒന്നു നില്ക്കാൻ പറയും. കാണാതെ പോയതിലേക്ക് നോക്കാൻ കാഴ്ചയാകും നാം മറന്നതും നമ്മെ മറന്നതും തൊട്ടുതരും. നാം നമ്മെ എത്രമാത്രം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ശ്രദ്ധയാകും. വേദന ‘വേദിപ്പിച്ചു തരുന്ന വേദ’മെന്ന അറിവിലേക്ക് വെളിച്ചമാകും.
ഞാൻ തന്നെയാണ് ശരിയെന്ന കാര്യത്തിൽ മാത്രമാണ് ആർക്കും സംശയമില്ലാത്തത്.
കണ്ണ് കാഴ്ചയുടെ ആഴത്തെ തൊടുമ്പോൾ, കാത് കേൾവിയുടെ ശ്രുതിയിലലിയുമ്പോൾ, നാക്ക് വാക്കിനെ നാദമാക്കുമ്പോൾ, സ്പർശം ഹൃദയത്തിലേക്ക് വഴിയൊരുക്കുമ്പോൾ, മൂക്ക് ശുദ്ധമായത് ശ്വസിക്കുമ്പോൾ, മനസ്സ് സ്നേഹമായി പ്രസരിക്കുമ്പോൾ, ബുദ്ധി വികാരത്തെ വിവേകമാക്കുമ്പോൾ, നാം മൗനത്തെ സ്പർശിച്ചു തുടങ്ങും.