കണ്ണ് കാഴ്ചയുടെ ആഴത്തെ തൊടുമ്പോൾ, കാത് കേൾവിയുടെ ശ്രുതിയിലലിയുമ്പോൾ, നാക്ക് വാക്കിനെ നാദമാക്കുമ്പോൾ, സ്പർശം ഹൃദയത്തിലേക്ക് വഴിയൊരുക്കുമ്പോൾ, മൂക്ക് ശുദ്ധമായത് ശ്വസിക്കുമ്പോൾ, മനസ്സ് സ്നേഹമായി പ്രസരിക്കുമ്പോൾ, ബുദ്ധി വികാരത്തെ വിവേകമാക്കുമ്പോൾ, നാം മൗനത്തെ സ്പർശിച്ചു തുടങ്ങും.
നാം വിശ്വസിക്കുന്നത് മറ്റൊരാൾ വിശ്വസിക്കാതിരിക്കുന്നതിൽ നാം അസ്വസ്ഥരാകുന്നെങ്കിൽ ആ വിശ്വാസത്തോളം വലിയ ഹിംസയില്ല.
പിന്നിടേണ്ട ദൂരങ്ങൾ ഏറെയുണ്ടെന്ന അറിവാണ് വിനയം. അനുഗ്രഹങ്ങളെ തെളിഞ്ഞറിയലാണ് കൃതജ്ഞത. വിടരാൻ വെമ്പുന്ന വസന്തത്തെ കൺപാർക്കലാണ് ഉണർവ്. കണ്ണടഞ്ഞു പോകുകയും ഹൃദയം വിടരുകയും ചെയ്യുന്ന അനുഭവങ്ങൾക്കായുള്ള ദാഹമാണ് അന്വേഷണം. സർവ്വർക്കും സമാധാനം എന്ന വിതുമ്പലാണ് പ്രാർത്ഥന.
എല്ലാവർക്കും സമ്മതരായി ഒരിക്കലും ജീവിക്കാനാകില്ല. അവരവർക്ക് സമ്മതമാകുന്നത് ജീവിക്കാൻ കഴിഞ്ഞാൽ അതൊരു മഹാഭാഗ്യംതന്നെ. അത്രമാത്രം മറ്റുള്ളവരുടെ സമ്മതത്തിലും സമ്മർദ്ദത്തിലും ജീവിക്കേണ്ടിവരുന്ന ജീവിയാണ് മനുഷ്യൻ.
നമ്മിൽനിന്ന് അകന്നുപോയതോ നാം അകറ്റിയതോ ആയ നമ്മെ നമ്മോടു ചേർത്തു പിടിക്കാൻ സഹായിക്കുന്ന സാന്നിദ്ധ്യമാണ് ഗുരു.