കണ്ണ് കാഴ്ചയുടെ ആഴത്തെ തൊടുമ്പോൾ, കാത് കേൾവിയുടെ ശ്രുതിയിലലിയുമ്പോൾ, നാക്ക് വാക്കിനെ നാദമാക്കുമ്പോൾ, സ്പർശം ഹൃദയത്തിലേക്ക് വഴിയൊരുക്കുമ്പോൾ, മൂക്ക് ശുദ്ധമായത് ശ്വസിക്കുമ്പോൾ, മനസ്സ് സ്നേഹമായി പ്രസരിക്കുമ്പോൾ, ബുദ്ധി വികാരത്തെ വിവേകമാക്കുമ്പോൾ, നാം മൗനത്തെ സ്പർശിച്ചു തുടങ്ങും.
വേദനകൾ ചിലപ്പോൾ ഒരനുഗ്രഹമാണ്. അത് നമ്മോട് ഒന്നു നില്ക്കാൻ പറയും. കാണാതെ പോയതിലേക്ക് നോക്കാൻ കാഴ്ചയാകും നാം മറന്നതും നമ്മെ മറന്നതും തൊട്ടുതരും. നാം നമ്മെ എത്രമാത്രം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ശ്രദ്ധയാകും. വേദന ‘വേദിപ്പിച്ചു തരുന്ന വേദ’മെന്ന അറിവിലേക്ക് വെളിച്ചമാകും.
ഒരു വാക്കിൽ പിടിച്ച് ഒരു നോക്കിൽ പിഴച്ച് ഒരു പ്രവർത്തിയിൽ വിധിച്ച് ഒരാശയത്തിൽ പിരിഞ്ഞ് ആരെയും അക്രമിക്കാതിരിക്കാം.
നമുക്ക് എന്തിനോടെങ്കിലും ആകർഷണം തോന്നുന്നത് അതത്രമാത്രം നമ്മിൽനിന്നും അന്യമല്ലാതിരിക്കുന്നതിനാലാണ്. അന്യമാണെന്ന് തോന്നുന്നതുകൊണ്ടാണ് സ്വന്തമാക്കാനുള്ള വെമ്പലുണരുന്നത്.
ഞാൻ തന്നെയാണ് ശരിയെന്ന കാര്യത്തിൽ മാത്രമാണ് ആർക്കും സംശയമില്ലാത്തത്.