കണ്ണ് കാഴ്ചയുടെ ആഴത്തെ തൊടുമ്പോൾ, കാത് കേൾവിയുടെ ശ്രുതിയിലലിയുമ്പോൾ, നാക്ക് വാക്കിനെ നാദമാക്കുമ്പോൾ, സ്പർശം ഹൃദയത്തിലേക്ക് വഴിയൊരുക്കുമ്പോൾ, മൂക്ക് ശുദ്ധമായത് ശ്വസിക്കുമ്പോൾ, മനസ്സ് സ്നേഹമായി പ്രസരിക്കുമ്പോൾ, ബുദ്ധി വികാരത്തെ വിവേകമാക്കുമ്പോൾ, നാം മൗനത്തെ സ്പർശിച്ചു തുടങ്ങും.

ഒരു വാക്കിൽ പിടിച്ച് ഒരു നോക്കിൽ പിഴച്ച് ഒരു പ്രവർത്തിയിൽ വിധിച്ച് ഒരാശയത്തിൽ പിരിഞ്ഞ് ആരെയും അക്രമിക്കാതിരിക്കാം.

അനശ്വരതയെ സ്നേഹിക്കാൻ എളുപ്പമാണ്. അതിനിത്തിരി സങ്കല്പം മതി. പ്രപഞ്ചത്തെ പ്രണയിക്കാൻ എളുപ്പമാണ്. അതിനിത്തിരി അറിവു മതി. ദൈവത്തെ ആരാധിക്കാൻ എളുപ്പമാണ്. ഇത്തിരി ഭയമോ മോഹമോ മതി. എന്നാൽ തൊട്ടടുത്തിരിക്കുന്നവരെ സ്നേഹിക്കാൻ പ്രയാസമാണ്. അതിന് വില കൊടുക്കേണ്ടി വരും. നമ്മിലുള്ളതിൽ നിന്ന് ഒരു പങ്ക് അവർക്കായി ചിലവഴിക്കേണ്ടി വരും. അതുകൊണ്ടാവാം നാം മനുഷ്യരെയും മറ്റു സഹജീവികളെയും വിട്ട് ദൈവത്തെയും പ്രപഞ്ചത്തെയും ആത്മാവിനെയും സ്നേഹിക്കാൻ തീരുമാനിച്ചത്.

യാത്രയുടെ ലക്ഷ്യം യാത്രയാകണം. ലക്ഷ്യസ്ഥാനമാകരുത്. എങ്കിലേ യാത്ര ആസ്വാദ്യകരമാകൂ. ലക്ഷ്യംപോലെ വഴിയും പ്രധാനമാകുന്നിടത്തേ യാത്രയ്ക്ക് ജീവനുണ്ടാകൂ. ജീവിതത്തിലായാലും ജീവിതത്തിലേക്കുള്ള യാത്രകളിലായാലും.

വേദനകൾ ചിലപ്പോൾ ഒരനുഗ്രഹമാണ്. അത് നമ്മോട് ഒന്നു നില്ക്കാൻ പറയും. കാണാതെ പോയതിലേക്ക് നോക്കാൻ കാഴ്ചയാകും നാം മറന്നതും നമ്മെ മറന്നതും തൊട്ടുതരും. നാം നമ്മെ എത്രമാത്രം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ശ്രദ്ധയാകും. വേദന ‘വേദിപ്പിച്ചു തരുന്ന വേദ’മെന്ന അറിവിലേക്ക് വെളിച്ചമാകും.

© 2026, Shoukath.in
All Rights Reserved. Crafted by YNOT