എല്ലാവർക്കും സമ്മതരായി ഒരിക്കലും ജീവിക്കാനാകില്ല. അവരവർക്ക് സമ്മതമാകുന്നത് ജീവിക്കാൻ കഴിഞ്ഞാൽ അതൊരു മഹാഭാഗ്യംതന്നെ. അത്രമാത്രം മറ്റുള്ളവരുടെ സമ്മതത്തിലും സമ്മർദ്ദത്തിലും ജീവിക്കേണ്ടിവരുന്ന ജീവിയാണ് മനുഷ്യൻ.
ഞാൻ തന്നെയാണ് ശരിയെന്ന കാര്യത്തിൽ മാത്രമാണ് ആർക്കും സംശയമില്ലാത്തത്.
മതം സാമൂഹികമാണ്. ആത്മീയത വ്യക്തിപരവും. മതത്തിന്റെ മഹത്വം എണ്ണത്തിലാണെങ്കിൽ ആത്മീയതയുടെ മഹത്വം ഗുണത്തിലാണ്. ഒന്ന് ശക്തിയെ ബലപ്പെടുത്തുമ്പോൾ മറ്റേത് വിനയത്തിൽ അലിയുന്നു. ഒന്ന് വിഭജിക്കുമ്പോൾ മറ്റേത് കൂട്ടിച്ചേർക്കുന്നു. ഉന്നതമായ ആശയങ്ങൾ പേറുന്ന മതം അക്രമമാകുമ്പോൾ ഉന്നതമായ ആശയങ്ങൾ പേറുന്ന വ്യക്തി സമാധാനമാകുന്നു.
നാം വിശ്വസിക്കുന്നത് മറ്റൊരാൾ വിശ്വസിക്കാതിരിക്കുന്നതിൽ നാം അസ്വസ്ഥരാകുന്നെങ്കിൽ ആ വിശ്വാസത്തോളം വലിയ ഹിംസയില്ല.
ജീവിതം എങ്ങനെ വേണമെങ്കിലും ജീവിച്ചു തീർക്കാം. തന്റെ ശരികളെ മാനിച്ചും മറ്റുള്ളവരുടെ ശരികളെ അവഗണിച്ചും ജീവിക്കാം. തന്റെ ശരികളിൽ ജീവിക്കുമ്പോഴും മറ്റുള്ളവരുടെ ശരികളെ മാനിച്ചും കഴിയാം. തനിക്കും മറ്റുള്ളവർക്കും ഒരുപോലെ നന്മ ചൊരിയുന്ന ശരികളിലും കഴിയാം. എങ്ങനെയായാവും മറ്റുള്ളവരുടെ സ്മരണയിൽ പ്രസാദമായി നിറയുന്ന സാന്നിദ്ധ്യമായി മാറാൻ കഴിയുന്ന ജീവിതമാകുമ്പോഴാണ് ജീവിച്ചു മരിച്ചെന്ന ചാരിതാർത്ഥ്യം ജീവിതത്തിനുണ്ടാകുക.